രാമങ്കരി: കാലവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്ത മഴയിൽ കൊയ്ത്തു കഴിഞ്ഞു തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. വെള്ളത്തിന്റെ ഒഴിക്ക് തടസപ്പെട്ടതോടെ ഇത് പൊങ്ങി ഒഴുകി കുട്ടനാട്ടിലെ താഴ്ന്ന പുരയിടങ്ങളും ചെറുറോഡുകളും നടപ്പാതകളും മറ്റും വെള്ളത്തിനടിയിലായിത്തുടങ്ങി. രാമങ്കരി, വെളിയനാട്, നെടുമുടി മുട്ടാർ, തലവടി, തുടങ്ങിയ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ മഴവെള്ളം കെട്ടിനില്ക്കുന്നതിന്റെ പ്രശ്നങ്ങളും ഇതോടെ വ്യാപകമായി.
മഴക്കാലത്ത് പന്പാ, മണിമലയാറുകളിലൂടെ കിഴക്ക് നിന്ന് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലെ ഷട്ടറുകളിലൂടെ കടലിലേക്കും കായലിലേക്കും ഒഴുകി മാറുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുട്ടനാട്ടിൽ നിരവധിയായിട്ടുള്ള നാട്ടുതോടുകൾ മുഴുവൻ പോളയും മണ്ണും മറ്റും അടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്നനിലയിൽ തുടരുന്നത് വരും ദിവസങ്ങളിൽ പ്രശ്നം രൂക്ഷമാക്കും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക മുന്നൊരുക്ക നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പറയുന്നതല്ലാതെ കാര്യമായ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നതാണ് വാസ്തവം. അതിനാൽ കാലവർഷം ശക്തിപ്പെടുന്ന മുറയ്ക്ക് ഇവിടെ മുൻകാലങ്ങളിൽ അരങ്ങേറാറുള്ള വെള്ളപ്പൊക്ക ദുരിതം ഇക്കുറിയും അതേപടി ആവർത്തിച്ചേക്കുമോ എന്ന ആശങ്കയിലാണ് ഇവിടത്തെ പതിനായിരക്കണക്കിന് വരുന്ന ജനം. പാടശേഖരങ്ങളിൽ നിറയുന്ന വെള്ളം അപ്പോൾ തന്നെ പന്പ് ചെയ്ത് പുറത്ത് കളയാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് നാട്ടുകാർ ഇതിനു മുന്പു പല തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
അന്നൊന്നും കാര്യമായൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ഇക്കുറിയും സ്ഥിതി ഏറെക്കുറെ അങ്ങനെ തന്നെയാണ്. ഇതിനൊരു മാറ്റം വരുത്തുവാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അല്ലാത്ത പക്ഷം കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലുള്ള ടാറിട്ടതും ടാറിടാത്തതുമായ റോഡുകൾ തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുമെന്നു മാത്രമല്ല ജനം ഇരട്ടി ദുരിതത്തിലാകുകയും ചെയ്യും.